
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
കുടുംബത്തിന്റെ പരിപാലകയാണ് ഭാര്യ. വീടിന്റെ നെടുംതൂണായി നിലകൊണ്ട് തലമുറകളെ വാര്‍ത്തെടുക്കുന്ന സ്ത്രീരത്നമാണവള്. ശാന്തി സമാധാനത്തിന്റെയും കരുണയുടെയും സ്നേഹാര്‍ദ്രതയുടെയും ഉറവിടമാവേണ്ടവളാണ് ഭാര്യ. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത്: ‘ഇണകളുമായി സംഗമിച്ച് സമാധാന ജീവിതം ആസ്വദിക്കാനായി സ്വന്തത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചു തന്നതും പരസ്പര സ്നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയത്രെ’ (സൂറത്തുര്‍റൂം 21).
ഭര്‍ത്താവിന് ഭാര്യയോട് നിരവധി ബാധ്യതകളുണ്ട്. ആത്മാര്‍ത്ഥമായി അവളെ അംഗീകരിക്കുകയും ഏറ്റവും നല്ലനിലയില്‍ ഇടപഴകുകയും ഇടപെടുകയും വേണം. ഉദാമായിരി അവളോട് പെരുമാറണം. അവള്‍ക്കായുള്ള ധനവിനിയോഗത്തിലോ സ്നേഹപ്രകടനത്തിലോ ഒരു പിശുക്കും കാണിക്കരുത്. ദാമ്പത്യബന്ധത്തെ പരിശുദ്ധ ഖുര്‍ആനില്‍ ഈടുറ്റ കരാര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് (സൂറത്തുന്നിസാഅ് 21).
ഭാര്യയോട് ഭര്‍ത്താവ് നിര്‍ബന്ധമായും സല്‍സ്വഭാവമാണ് പ്രകടിപ്പിക്കേണ്ടത്. ധീരമായ പൗരുഷവും ശ്രേഷ്ഠമായ മാനുഷികതയുമുള്ള ഓരോരുത്തര്‍ക്കും സല്സ്വഭാവംകൂടി ഉണ്ടായിരിക്കണം. അക്കാര്യത്തില്‍ നമ്മുടെ പ്രവാചകന് മുഹമ്മദ് നബി(സ്വ) തന്നെയാണ് ഉദാത്ത മാതൃക. പരിശുദ്ധ പ്രവാചകര്‍ ഭാര്യമാരുടെ മഹത്വം അംഗീകരിക്കുകയും നേട്ടങ്ങളെ പുകഴ്ത്തുകയും സംഭാവനങ്ങളെ അഭിനന്ദിക്കുകയും വീഴ്ചകള്‍ക്ക് വിടുതി നല്‍കുകയും ചെയ്യുമായിരുന്നു. സത്യവിശ്വാസി അവന്റെ ഇണയോട് ദേഷ്യം പിടിക്കരുത്. അവളില്‍ നിന്ന് വെറുക്കുന്ന കാര്യമുണ്ടായാലും തൃപ്തിപ്പെടുത്തുന്ന മറ്റൊരു സ്വഭാവം അവളില്‍ നിന്നുണ്ടാവുന്നതാണെന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. അവരുടെ വികാരവിചാരങ്ങള്‍ മനസിലാക്കി സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഒരാള്‍ നബി (സ്വ)യോട് ആരാണ് അങ്ങക്ക് ഏറ്റവും ഇഷ്ടപ്പെട്ടയാള് എന്ന് ചോദിച്ചപ്പോള്‍ ആയിഷ എന്നാണ് മറുപടി നല്‍കിയത്.
ഇണയുടെ മനസിന് സന്തോഷവും ആശ്വാസവും പകരുന്ന കാര്യങ്ങളാണ് ചെയ്യേണ്ടത്. അത് നല്ല വാക്കായോ നല്ലൊരു സമ്മാനമായോ അതുമല്ലെങ്കില്‍ മികച്ച നിലപാടായോ ഇടപാടായോ ചെയ്തുകൊടുക്കണം. ഭാര്യമാരോട് ഉദാത്തമായി വര്‍ത്തിക്കണമെന്ന് അല്ലാഹു കല്‍പ്പിക്കുന്നത് വിശുദ്ധ ഖുര്‍ആനില്‍ കാണാം (സൂറത്തുന്നിസാഅ് 19). ഭാര്യയെ അടക്കി ഭരിക്കാനോ അവളെ അപഹസിക്കാനോ രൂക്ഷമായി വിമര്‍ശിക്കാനോ അവഗണിക്കാനോ പാടില്ല. അവളുടെ വികാരങ്ങളും ആഗ്രഹങ്ങളും പരിഗണിക്കുകയും അവളുടെ അവകാശങ്ങള്‍ വകവെച്ചുനല്‍കുകയും വേണം. ഒരിക്കല്‍ യാത്രയിലായിരുന്ന നബി (സ്വ) പ്രിയ സഹധര്‍മിണിയുടെ നഷ്ടപ്പെട്ട മാല തിരയാന്‍ വേണ്ടി യാത്രാസംഘത്തെ ഒന്നടങ്കം നിര്‍ത്തിവച്ചത് ചരിത്രത്തില്‍ കാണാം. തന്റെ പത്നിമാര്‍ക്ക് ഒട്ടകപ്പുറത്തു കയറാന്‍ നബി(സ്വ) മുട്ടുകാല് വെച്ചുകൊടുക്കുമായിരുന്നുവെന്ന് ഹദീസിലുണ്ട്. തിരുനബി (സ്വ)യുടെ ചര്യപാലിച്ച് ദാമ്പത്യ ജീവിതത്തിനായി സ്വന്തം വീടും മാതാപിതാക്കളെയും വിട്ട് ഭര്‍ത്താവിന്റെ കരുതലിലേക്കും കാവലിലേക്കും വന്നവളാണ് ഭാര്യ. അവളെ വഞ്ചിക്കരുത്. അവിഹിത ബന്ധങ്ങള്‍ ഒരിക്കലുമരുത്. ഹീനവൃത്തിയും ദുര്മാര്ഗവുമായ വ്യഭിചാരിത്തിലേക്ക് അടുത്തുപോകരുത് (സൂറത്തുല്‍ ഇസ്റാഅ് 32).
ഭാര്യയുടെ ദുരിതസമയത്തും രോഗസമയത്തും ഭര്‍ത്താവ് കൂടെയുണ്ടാവണം. എത്രയെത്ര ത്യാഗങ്ങള്‍ സഹിച്ചും ഉറക്കമൊഴിച്ചുമാണ് അവള് ഗര്ഭസ്ഥകാലവും പ്രസവാനന്തര സമയവും കഴിച്ചുകൂട്ടുന്നത്. ആ സമയങ്ങളില്‍ ജീവിതപങ്കാളിയെ അവഗണിക്കുന്ന ഭര്ത്താക്കന്മാരുടെ ഗതി പരിതാപകരം തന്നെ. ഉസ്മാന് (റ) തന്റെ രോഗിയായ ഭാര്യയെ ശുശ്രൂഷിക്കുകയും പരിചരിക്കുകയും ചെയ്യുമായിരുന്നു. ഭാര്യയോടൊപ്പം കഴിഞ്ഞുകൂടുന്നത് നബി(സ്വ) അതിയായി പ്രോത്സാഹിപ്പിക്കുകയും അതിന് പ്രതിഫലാര്‍ഹമായ ശ്രേഷ്ഠതകളുണ്ടെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഒന്നിലധികം ഭാര്യമാരുള്ളവര്‍ അവര്‍ക്കിടയില്‍ നീതി കാണിക്കണം. ഒരാളിലേക്ക് മാത്രം ചായരുത്. ഭാര്യമാര്‍ക്കിടയില്‍ അനീതി നടപ്പാക്കുന്നത് അല്ലാഹു കണിശമായി വിലക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: ഒരു ഭാര്യയുമായി പൂര്ണാഭിമുഖ്യം പുലര്‍ത്തി മറ്റുഭാര്യയെ ബന്ധനസ്ഥയെ പോലെ വിടരുത് (സൂറത്തുന്നിസാഅ് 129). അങ്ങനെ ഇണകള്‍ക്കിടയില്‍ അനീതി ചെയ്യുന്നവര്‍ അന്ത്യനാളില്‍ ശരീരത്തിന്റെ ഒരുഭാഗത്തിന്റെ ശേഷി നഷ്ടപ്പെട്ട രീതിയില്‍ ചെരിഞ്ഞവനായിരിക്കുമെന്ന് നബി (സ്വ) മുന്നറിയിപ്പ് നല്കിട്ടുണ്ട്.
നിര്‍ഭാഗ്യവശാല്‍ ത്വലാഖിന് നിര്‍ബന്ധിതനായാല്‍ പോലും അവളോട് നല്ലനിലയില്‍ പെരുമാറണം. പരസ്പരം ഔദാര്യം കാണിക്കാന്‍ മറക്കരുതെന്ന് അല്ലാഹു ഉണര്‍ത്തിയിട്ടുണ്ട് (സൂറത്തു ബഖറ 237). വിവാഹമോചന ശേഷം അവളെപ്പറ്റി മോശമായി സംസാരിക്കുകയോ അവളെ പ്രയാസപ്പെടുത്തുകയോ മക്കളെ അവളിലേക്ക് വിലക്കുകയോ ചെയ്യരുത്. നീതിപൂര്‍വം മാന്യമായി പിരിയാനാണ് അല്ലാഹു കല്പ്പിച്ചിരിക്കുന്നത് (സൂറത്തു ഥലാഖ് 02).
ഭാര്യ മരിച്ചാലും ഭര്‍ത്താവിന് കടപ്പാടുകളുണ്ട്. അവള്‍ക്കായി പ്രാര്‍ത്ഥിച്ച് അവളോടുള്ള സ്നേഹം പ്രകടമാക്കണം. നബി (സ്വ) പ്രിയപത്നി ഖദീജാ (റ)യുടെ മരണശേഷം ഇടക്കിടെ ഓര്‍ത്ത് അവരോട് സ്നേഹം എടുത്തുപറയുമായിരുന്നുവെന്ന് ഹദീസില്‍ കാണാം. അവരുടെ മഹത്വങ്ങള്‍ വാതോരാതെ മൊഴിയുകയും ചെയ്തിരുന്നു. മറ്റൊരിക്കല്‍ നബി (സ്വ) ഖദീജാ (റ) സ്മരിച്ചത് ഇങ്ങനെ: ‘ജനം എന്നെ അവിശ്വസിച്ചപ്പോള്‍ വിശ്വസിച്ചവളാണ് അവള്. ജനം എന്നെ കളവാക്കിയപ്പോള്‍ സത്യമാക്കിയവളാണ് അവള്. ജനം സാമ്പത്തിക ഉപരോധം നടത്തിയപ്പോള്‍ ധനംകൊണ്ട് സഹായിച്ചവളാണ് അവള്. അല്ലാഹു അവളിലൂടെയാണ് എനിക്ക് മക്കളെ തന്നത്. മറ്റു ഭാര്യമാരില്‍ മക്കളില്ല’ (ഹദീസ് അഹ്മദ് 24864). നബി (സ്വ) മഹതിയുടെ കൂട്ടുകാരെ ബഹുമാനിക്കുകയും അവര്‍ക്കായി ആടിനെ അറുത്ത് മാംസം വിതരണം ചെയ്യുകയും ചെയ്യുമായിരുന്നു. ബഹുമാനാദരവ് നിലനിര്‍ത്തല്‍ സത്യവിശ്വാസത്തിന്റെ ഭാഗമാണെന്നാണ് പ്രവാചകാധ്യാപനം.